Psalms 55

സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം.

1ദൈവമേ, എന്റെ പ്രാൎത്ഥന ശ്രദ്ധിക്കേണമേ;
എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.
2എനിക്കു ചെവിതന്നു ഉത്തരമരുളേണമേ;
ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും
ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.
3അവർ എന്റെ മേൽ നീതികേടു ചുമത്തുന്നു;
കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.
4എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു;
മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.
5ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു;
പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
6പ്രാവിന്നുള്ളതുപോലെ
എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ!
എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.
7അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു,
മരുഭൂമിയിൽ പാൎക്കുമായിരുന്നു!

സേലാ.
8കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു
ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!
9കൎത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ.
ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
10രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു;
നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.
11ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു;
ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
12എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു;
എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല;
അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
13നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും
എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
14നാം തമ്മിൽ മധുരസമ്പൎക്കം ചെയ്തു
പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
15മരണം പെട്ടെന്നു അവരെ പിടിക്കട്ടെ;
അവർ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ;
ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.
16ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും;
യഹോവ എന്നെ രക്ഷിക്കും.
17ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും;
അവൻ എന്റെ പ്രാൎത്ഥന കേൾക്കും.
18എന്നോടു കയൎത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ
എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;
19ദൈവം കേട്ടു അവൎക്കു ഉത്തരം അരുളും;
പുരാതനമേ സിംഹാസനസ്ഥനായവൻ തന്നേ.

സേലാ.
അവൎക്കു മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
20തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു
തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു.
21അവന്റെ വായ് വെണ്ണപോലെ മൃദുവായതു;
ഹൃദയത്തിലോ യുദ്ധമത്രേ.
അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ;
എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.
22നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക;
അവൻ നിന്നെ പുലൎത്തും;
നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.
23ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും;
രക്തപ്രിയവും വഞ്ചനയും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല;
ഞാനോ നിന്നിൽ ആശ്രയിക്കും.
Copyright information for Mal1910